1 Thessalonians 4

ജീവിതം ദൈവപ്രസാദത്തിനായുള്ളത്

1ഒടുവിലായി, സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ ജീവിക്കണം എന്നു ഞങ്ങളിൽ നിന്നു ഗ്രഹിച്ചറിഞ്ഞതുപോലെ — ഇപ്പോൾ നിങ്ങൾ ജീവിക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന് ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു. 2കർത്താവായ യേശുവിന്റെ ആജ്ഞയാൽ ഞങ്ങൾ ഈ കല്പനകളെ തന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ.

3ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ, നിങ്ങൾ ദുർന്നടപ്പ് വിട്ടൊഴിഞ്ഞ് 4ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തോടെയല്ല, 5പ്രത്യുത വിശുദ്ധീകരണത്തിലും മാന്യതയിലും താന്താന്റെ ശരീരത്തെ നിയന്ത്രിക്കേണ്ടത് എങ്ങനെ എന്ന് അറിഞ്ഞിരിക്കട്ടെ. 6ഈ കാര്യങ്ങളിൽ ആരും പാപംചെയ്യുകയോ സഹോദരനെ ചതിക്കയോ അരുത്; ഞങ്ങൾ മുമ്പെ നിങ്ങളോടു പറഞ്ഞതുപോലെയും മുന്നറിയിപ്പ് തന്നതു പോലെയും ഈ കാര്യങ്ങൾക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ.

7ദൈവം നമ്മെ അശുദ്ധിയിലേക്കല്ല, വിശുദ്ധി പ്രാപിക്കുവാൻ അത്രേ വിളിച്ചത്. 8അതുകൊണ്ട് ഇത് അവഗണിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്ക് തരുന്ന ദൈവത്തെത്തന്നെ അവഗണിക്കുന്നു.

9അന്യോന്യം സ്നേഹിക്കുവാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപിച്ചതുകൊണ്ട് സഹോദരസ്നേഹത്തെക്കുറിച്ചു നിങ്ങൾക്ക് എഴുതുവാൻ ആവശ്യമില്ല; 10തീർച്ചയായും മക്കെദോന്യയിൽ എങ്ങുമുള്ള സഹോദരന്മാരോട് ഒക്കെയും നിങ്ങൾ അങ്ങനെതന്നെ ആചരിച്ചും പോരുന്നുവല്ലോ. എന്നാൽ സഹോദരന്മാരേ, അതിൽ നിങ്ങൾ അധികമായി വർദ്ധിച്ചുവരേണം എന്നും 11ക്രിസ്തുവിശ്വാസികൾ അല്ലാത്തവരോട് ബഹുമാനത്തോടെ പെരുമാറുവാനും, ഒന്നിനും ഒരു കുറവില്ലാത്തവരായിരിക്കുവാനും വേണ്ടി 12ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ ശാന്തരായി ജീവിക്കുവാനും സ്വന്തകർത്തവ്യങ്ങളെ നിറവേറ്റുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‌വാനും ഉത്സാഹിക്കണം എന്നുംകൂടി നിങ്ങളെ പ്രബോധിപ്പിക്കുന്നു.

കർത്താവിന്റെ മടങ്ങിവരവ്

13സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 14യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെതന്നെ ക്രിസ്തുവിൽ നിദ്രകൊണ്ടവരെയും ദൈവം യേശു മുഖാന്തരം അവനോടുകൂടെ വരുത്തും. 15കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്ക് മുമ്പന്മാരായി ഉയിർക്കുകയില്ല്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനം നിമിത്തം നിങ്ങളോടു പറയുന്നു.

16കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. 17പിന്നെ ജീവിച്ചിരിക്കുന്നവരായ നാം മുമ്പെ ഉയിർത്തെഴുന്നേറ്റവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.

18

Copyright information for MalULB